പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിയെ കാണാനില്ല. നാല് വയസുകാരൻ യദുകൃഷ്ണനെയാണ് കാണാതായത്.
അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. ആദിലക്ഷ്മി (8) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഓട്ടോ മറിഞ്ഞ ഉടനെ നാട്ടുകാർ ഉൾപ്പെടെ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പല വാഹനങ്ങളിലായാണ് വിദ്യാർഥികളെ വിവിധ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിലാണ് യദുകൃഷ്ണനെ കാണാതായ വിവരം പുറത്തറിയുന്നത്. ഇതോടെ എംഎൽഎ ഉൾപ്പെടെ ഇടപെട്ട് വിണ്ടും മേഖലയിൽ കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു.
അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.
വൈകുന്നേരം കുട്ടികളുമായി വീടുകളിലേക്ക് തിരികെ പോകുകയായിരുന്നു. സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചത്. 40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.